Saturday, January 29, 2011

വക്കീല്‍ ഏ.കെ.പാച്ചുപിള്ള( ------ 30.3.157)

വക്കീല്‍ ഏ.കെ.പാച്ചുപിള്ള
ആധുനിക പൊന്‍ കുന്നത്തിന്റെ ശില്‍പി


പൊന്‍കുന്നത്തെ ലോകപ്രസിദ്ധമാക്കിയ കഥാകാരന്‍,
ശബ്ദിക്കുന്ന കലപ്പയുടെ സൃഷ്ടാവ്,വര്‍ക്കി സാര് പൊന്‍കുന്ന
ത്തായിരുന്നില്ല ജനിച്ചത്.ആധുനിക പൊന്‍ കുന്നത്തിന്റെ ശില്‍പ്പി
 വക്കീല്‍ ഏ.കെ.പാച്ചുപിള്ളയും ജനിച്ചത് അന്യനാട്ടില്‍. വര്‍ക്കിസാര്‍ എടത്വാ ക്കാരന്‍ .പിക്കാലത്ത് താമസിച്ചിരുന്നത് പാമ്പാടിയില്‍ .
എങ്കില്‍ വക്കീല്‍ സാര്‍  തിരുവല്ലാക്കാരന്‍.മെട്രിക്കുലേഷന്‍ പാസായ പാച്ചുപിള്ള സാര്‍  ഹൈറെഞ്ചിലെ പൊട്ടംകുളം എസ്റ്റേറ്റില്‍ കണക്കപ്പിള്ള
ആയിരുന്നു. പിന്നീട് തിരുവനന്തപുരം ലോകോളേജില്‍ നിന്നും\
 പ്ലീഡര്‍ഷിപ് പരീക്ഷ പാസ്സായി പൊന്‍ കുന്നത്ത് അഭിഭാഷകനായി.യൂത്ത് ലീഗ്  നേതാക്കളുമായി നിയമലംഘടനം ജയിലില്‍ പോയി.

1948 ല്‍ പീരുമേട് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചുവിജയിച്ചു.പട്ടം താണുപിള്ള 1949 ആഗസ്റ്റ് 10 നു രാജിവച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം രാജിവച്ച 8 എം.എല്‍,ഏ മാരില്‍ ഒരാളായിരുന്നു
പാച്ചുപിള്ള സാര്‍.പിന്നീട് പ്രജാസോ ഷ്യലിസ്റ്റ് പാര്‍ട്ടിയില്‍(പി.എസ്സ്.പി) ചേര്‍ന്നു. നാടകകൃത്ത് എന്‍.എന്‍ പിള്ള യെ പാര്‍ട്ടിയില്‍
ചേര്‍ക്കാന്‍ പട്ടത്തിന്റെ നിര്‍ദ്ദേശപ്രകാരം പാച്ചുപിള്ള ഒളശ യില്‍ ചെന്ന കാര്യം "ഞാന്‍ " എന്ന ആത്മകഥയില്‍ എന്‍ .എന്‍ പിള്ള വിവരിക്കുമ്പോള്‍  ക്കുമ്പോള്‍,വക്കീല്‍ സാറിന്റെ
നഖചിത്രം അതിസുന്ദരമായി അതില്‍  കൊടുത്തിരിക്കുന്നു.
പൊന്‍ കുന്നത്തു സര്‍ക്കാര്‍ ഓഫീസ്സുകള്‍ വരാന്‍ കാരണം വക്കീല്‍ സാര്‍ ആയിരുന്നു.സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍
അദ്ദേഹത്തിന്റെ കൈകളിലായിരുന്നു.ടൗണിന്റെ രൂപകല്‍പ്പന,വായനശാല സ്ഥാപനം,ഇടതു  പക്ഷ ചിന്താഗതി പരത്തല്‍,തൊഴിലാളി സംഘടനകള്‍,
അയിത്തോ  ച്ചാടനം എന്നിവയില്‍ അദ്ദേഹം മുഖ്യ പങ്കു വഹിച്ചു.പണ്ഡിതനും ദാര്‍ശനികനും അമൂല്യ ഗ്രന്ഥങ്ങളുടെ സമ്പാദകനും ആയിരുന്നു
എ.കെ.അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരം പൊന്‍കുന്നം പബ്ലിക് ലൈബ്രറിയില്‍ സൂക്ഷിക്കപ്പെടുന്നു.
അവിവാഹിതനായിരുന്ന ഏ.കെ.പിള്ള സാര്‍ ദാരുണമാം വിധം കൊല്ലപ്പെട്ടത് നാട്ടുകാരെ ഒന്നടങ്കം ദുഖിതരാക്കി.

30 3. 1957 രാത്രി അദ്ദേഹം സ്വസതിയില്‍ വച്ചു കൊല്ലപ്പെട്ടു.
പട്ടം താണുപിള്ള,.റോസമ്മ പുന്നൂസ്,പി.ടി .പുന്നൂസ്,പട്ടം ,കുഞ്നികൃഷ്ണപിള്ള
എന്നിവര്‍ സ്ഥലത്തെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
ഏ.കെ.പാച്ചുപിള്ളസ്സാറിന്‌ അനുയോജ്യമായ ഒരു സ്മാരകം പൊന്‍ കുന്നത്ത്  നിര്‍മ്മിക്കപ്പെടട്ടെ എന്നു നമുക്കാശിക്കാം

Friday, January 28, 2011

ഭൂഗര്‍ഭ പാര്‍ക്കിങ് പൊന്‍കുന്നത്തും

ഭൂഗര്‍ഭ പാര്‍ക്കിങ് പൊന്‍കുന്നത്തും
പൊന്‍കുന്ന ത്തെ സിവിള്‍സ്റ്റേ ഷനു 2011 ജനുവരി 28 നു കല്ലിടല്‍ നടന്നതു
വളരെ സന്തോഷം നല്‍കുന്നു.കാഞ്ഞിരപ്പള്ളി താലൂക്കാസ്ഥാനവും പൊന്‍ കുന്നം ചിറക്കടവു
വില്ലേജിന്റെ ആസ്ഥാനവും ആണെങ്കിലും ഏ.കെ.പാച്ചുപിള്ള എന്നതിരുവല്ലാക്കാരന്‍ വരത്തന്റെ
പരിശ്രമത്താല്‍ ഒരു കാലത്ത് സര്‍ക്കാര്‍ ഒഫീസ്സുകള്‍ എല്ലാം പൊന്‍ കുന്നത്തായിരുന്നു.കോടതി,
ഡി.ഈ.ഓ.ഓഫീസ് ട്രഷറി,സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിങ്ങനെ.കാലാന്തരത്തില്‍ പലതും
കാഞ്ഞിരപ്പള്ളിയില്‍ ആയി.എം.എല്‍.ആയി മാറിയ അല്‍ഫോന്‍സ് കണ്ണന്താനം മുന്‍ കൈ എടുത്തതോടെ
കാഞ്ഞിരപ്പള്ളിയില്‍ അതിമനോഹരമായ ഒരു മിനി സിവിള്‍ സ്റ്റേഷന്‍ ചെറിയസമയത്തിനുള്ളില്‍
നിര്‍മ്മിക്കപ്പെട്ടത് പരക്കെ പ്രശംസിക്കപ്പെട്ടു. പദ്മശ്രീ ജി.ശങ്കര്‍ ഉള്‍പ്പടെ പലരും കണ്ണന്താനത്തെ
വാനോളം പുകഴ്ത്തി.
ബേമിംഗാമില്‍ ഉപരിപഠനം നിര്‍വഹിച്ച ,ലോകമെമ്പാടുമുള്ള വന്നഗരങ്ങളിലെ
കെട്ടിട സമുച്ചയങ്ങള്‍ കണ്ട ജി ശങ്കര്‍ പോലും കാഞ്ഞിരപ്പള്ളിയിലെ മിനി സിവിള്‍ നിര്‍മ്മാണത്തില്‍
വരുത്തിയ ഒരു വന്വീഴ്ച ചൂണ്ടിക്കാട്ടിയില്ല. നഗരമദ്ധ്യത്തിലെ ഒരു വന്‍ കുന്നില്‍ അത്തരമൊരു കെട്ടിടം
പണിയുമ്പോള്‍ ഭൂഗര്‍ഭ നില ഉള്‍പ്പടെ ഏതാനും നിലകള്‍ വാഹനപാര്‍ക്കിംഗിനു വേണ്ടി മാറ്റി വയ്ക്കേണ്ടിയിരുന്നു.

കോട്ടയം നഗരമദ്ധ്യത്തില്‍ വലിയ കുന്നില്‍ സ്ഥിതിചെയ്യുന്ന കളക്റ്റേറ്റ് കോമ്പൗണ്ടില്‍ ജില്ലാ പഞ്ചായത്ത് ഓഫീസ്
പണിതപ്പോഴും ഈ പാളിച്ച പറ്റി.
പൊന്‍ കുന്നത്തെ മിനി സിവില്‍ സ്റ്റേഷന്റെ ആദ്യ പ്ലാനിലും ഭൂഗര്‍ഭ പാര്‍ക്കിംഗ് സൗകര്യം
നല്‍കിയിരുന്നില്ല.ഈ ന്യൂനത യഥാസമയം കണ്ടെത്തി അതു പരിഹരിക്കണം എന്നാവശ്യപ്പെട്ടത് പൊന്‍ കുന്നത്തെ
സീനിയര്‍ സിറ്റിസണ്‍ ഫോറം ആണെന്നു പറയാന്‍ സന്തോഷമുണ്ട്. ടൗണിലെ പാര്‍ക്കിങ് ബുദ്ധിമുട്ട് അല്‍പ്പമെങ്കിലും
പരിഹരിക്കാന്‍ ഇതു സഹായകമാവും.
ഞങ്ങളുടെ അഭിപ്രായം മാനിച്ച എം.എല്‍.ഏ
പ്രൊഫ.ജയരാജും പി.ഡബ്ലി.ഡി അധികൃതരും നാട്ടുകാരുടെ അകമഴിഞ്ഞ കൃതജ്ഞത അര്‍ഹിക്കുന്നു.
50 കാറുകള്‍ക്ക് പാര്‍ക്കിംഗ് ലഭിക്കുന്ന ഭൂഗര്‍ഭ അറയാണത്രേ നിര്‍മ്മിക്കാന്‍ പോകുന്നത്.അറയുടെ കുറേ ഭാഗം
ചില ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് സ്റ്റോര്‍ ആയി നല്‍കാന്‍ പദ്ധതിയുണ്ടത്രേ.ഭൂഗര്‍ഭഭാഗം മുഴുവന്‍ പാര്‍ക്കിംഗിനായി
മറ്റിവച്ചു സ്റ്റോര്‍ മറ്റേതെങ്കിലും നിലയിലേക്കു മറ്റുന്നതാവും കൂടുതല്‍ പ്രയോജനപ്രദം.
മേലില്‍ പണിയാന്‍ പോകുന്ന സര്‍ക്കാര്‍ ഓഫീസ്സുകളും മറ്റു സ്വകാര്യ വ്യാപാരസമുച്ചയങ്ങളും ഭൂഗര്‍ഭപാര്‍ക്കിങ്
സൗകര്യം ഒരുക്കണം എന്നപേക്ഷ.
ആധുനിക പൊന്‍ കുന്നത്തിന്റെ തലതൊട്ടപ്പന്‍,ക്രൂരമായി കൊലചെയ്യപ്പെട്ട
ഏ.കെ.പാച്ചുപിള്ള

സാറിനു പൊന്‍കുന്നത്തു കാര്യമായ സ്മാരകമില്ല.അദ്ദേഹം
താമസ്സിച്ചിരുന്ന സ്ഥലത്തേക്കു നീളുന്ന റോഡിനു അദ്ദേഹത്തിന്റെ നാമം നല്‍കിയെങ്കിലും
അതിന്ന്‍ ദുര്‍ഗ്ഗന്ധം വമിക്കുന്ന തുറന്ന പുരുഷ മൂത്രപ്പുരവീഥിയാണ്‍്‌. നിര്‍മ്മിക്കപ്പെടുന്ന
മിനി സിവിള്‍ സ്റ്റേഷന്‌ എ.കെ.പാച്ചുപിള്ള മെമ്മോറിയല്‍ എന്നു പേരു നല്‍കുന്നത്
ഉചിതമാവും .അങ്കണത്തില്‍ ഒരു ശലഭോദ്യാനവും അതില്‍ പൊന്‍ കുന്നത്തിന്റെ പേര്‍
ലോകമെമ്പാടും ഉള്ള മലയാളി മനസ്സില്‍ല്‍ കുടിയിരുത്തിയ
പൊന്‍ കുന്നം വര്‍ക്കി,



പൊന്‍ കുന്നം ദാമോദരന്‍ എന്നിവരുടെ പ്രതിമകള്‍ കൂടി വച്ചാല്‍ ഏറെ നന്ന്‍.

Thursday, January 27, 2011

ശങ്കരനാരായണം-ഒരാസ്വാദനം


ശങ്കരനാരായണം-ഒരാസ്വാദനം
ചിറക്കടവു മഹാദേവ ക്ഷേത്രത്തില്‍ മകരമാസത്തില്‍ നടക്കുന്ന തിരുവുല്‍സവത്തിന്‌ ദേശവാസികള്‍
ഒരു ദിവസത്തെ വരുമാനം കാണിക്കയായി അര്‍പ്പിക്കയാണു പതിവ്.ഇത്തവണ രസീതിനോടൊപ്പം
അതിമനോഹരമായ ഒരു പ്രസിദ്ധീകരണം -ശങ്കരനാരായണം-തികച്ചും സൗജന്യമായി നല്‍കപ്പെട്ടു.
ശിവ ഭക്തരെ മാത്രമല്ല,സര്‍വ്വ ചിറക്കടവുകാരേയും വിശിഷ്യാ ചരിത്രപ്രേമികളേയും കലാപ്രേമികളേയും
ആനന്ദിപ്പിക്കയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രസിദ്ധീകരണം ആണെന്നതില്‍ തര്‍ക്കമില്ല.
ചിറക്കടവു മഹാദേവന്‍,തിരു നീലകണ്ഠന്‍,കൂവത്താഴെ മഹാദേവന്‍ എന്നൊക്കെ അറിയപ്പെടുന്ന ചിറക്കടവുകാരുടെ ആരാധനാമൂര്‍ത്തി
ശങ്കര നാരായണന്‍ ആണെന്നറിയാവുന്നവര്‍ ചിറക്കടവില്‍ തന്നെ വിരളം.എരുമേലി പേട്ട തുള്ളലിനെ കുറിച്ചു
വിശദമായി പഠനം നടത്തി ഒരു സചിത്രഗ്രന്ഥം 35 വര്‍ഷം മുമ്പു തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും
ചിറക്കടവുകാര്‍ എരുമേലിയില്‍ പേട്ട തുള്ളാതെ ശബരിമല ദര്‍ശനം നടത്താന്‍ കാരണം ശങ്കര നാരായണന്റെ
പ്രജകള്‍ ആയതിനാലാണെന്നറിയുന്നത് ഹരി നാരായണന്‍ നമ്പൂതിരി ഇതില്‍ എഴുതിയ ലേഖനം വായിച്ചപ്പോഴാണ്‌.
ഗണപതിഭക്തനായ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയാണ്‌ ഗണപതി കുറിപ്പു നടത്തിയിരിക്കുന്നത്.ശങ്കരനാരായണ മൂര്‍ത്തി
സങ്കല്‍പ്പം,മാഹാത്മ്യം, ധ്യാനശ്ലോകം എന്നിവ ഹരി നാരായണന്‍ നമ്പൂതിരി വിവരിക്കുന്നു.പുന്നാമ്പറമ്പു കുടുംബം 1978ല്‍
നടയ്ക്കു വയ്ച്ച തിരുനീലകണ്ഠനെക്കുറിച്ചു ചിത്രസഹിതം വിവരം നല്‍കിയിരിക്കുന്നു.
എഡിറ്റര്‍ ചിറക്കടവു രാജേന്ദ്രന്‍ ക്ഷേത്രത്തിലേക്കു നടത്തുന്ന വിവരണാത്മക തീര്‍ത്ഥാടനമാണ്‌ തുടര്‍ന്ന്‍.ഒപ്പം ചിറക്കടവിന്റെ
ഒരു സംക്ഷിപ്ത വിവരണവും.
ചിറക്കടവ്‌-ചേനപ്പാടി-പെരുവന്താനം പ്രദേശങ്ങളുടേയും അവിടെയുള്ള ക്ഷേത്രങ്ങളുടേയും അധിപര്‍ ആയിരുന്ന വഞ്ഞിപ്പുഴമഠത്തെക്കുറിച്ചു വിവരം അറിയാവുന്നവര്‍ ഇന്നു വിവരം.അമേരിക്കയില്‍ സ്ഥിരതാമസ്സമാക്കിയ ഇപ്പോഴത്തെ കാരണവര്‍വി.മോഹന്‍ ദാസ് എഴുതിയ സചിത്ര ലേഖനം ചരിത്രപരമായി നോക്കിയാല്‍ ഏറെ വിലപ്പെട്ടതാണ്‌.ഈ ലേഖനം സമ്പാദിച്ചചീഫ് എഡിറ്റര്‍ പ്രത്യേക അനുമോദനം അര്‍ഹിക്കുന്നു.ഒന്നും രണ്ടും ഉഴുത്തിരരുടെ ഫോട്ടോകളും ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു.
മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി നെയ്യാട്ടം തുടങ്ങിയ ആട്ടവിശേഷങ്ങള്‍ വിവരിക്കുന്നു.കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി ക്ഷേത്ര സങ്കല്‍പം വിവരിക്കുന്നു.
മഹാക്ഷേത്രത്തിലെ ആയിരത്തില്‍പ്പരം വര്‍ഷം പഴക്കമുള്ള ദാരു ശില്‍പങ്ങളെ വിശദമായി വിവരിക്കുന്ന സചിത്രലേഖനം
പ്രത്യേക പരാമര്‍ശം അര്‍ഹ്ഹിക്കുന്നു.മംഗലശ്ശേരി എം.എന്‍.ഭാസ്കരന്‍ പിള്ളയാണ്‌ ഈ ലേഖനം തയ്യാറാക്കിയത്.
ചിറക്കടവിലെ കുടുംബക്ഷേത്രങ്ങളുടെ സചിത്രവിവരണം ആണ്‌ മറ്റൊരു പ്രധാന ലേഖനം.

അമ്പലപ്പുഴയിലാണ് വേലകളിയുടെ ഉൽഭവം എന്നു പറയപ്പെടുന്നു.ചിറക്കടവിലെ ഉല്‍സവത്തിനരങ്ങേറുന്ന
തിരുമുമ്പില്‍ വേല തികച്ചും വ്യത്യസ്ഥമത്രേ.വഞ്ഞിപൂഴ ചീഫ് വരുമ്പോളുള്ള സ്വീകരണം ആണത്രേ വേലകളി.
വടക്കും ഭാഗം,തെക്കുംഭാഗം എന്നിങ്ങനെ രണ്ടു സംഘങ്ങളുടെ വേലകളി ഇവിടെ അരങ്ങേറുന്നു.വേലകളിയെ
കുറിച്ചു ഒരാധികാര ഗ്രന്ഥം രചിച്ചിട്ടുള്ള ഇരിക്കാട്ട് ഏ.ആര്‍.കുട്ടപ്പന്‍ നായര്‍ ആണ്‌ വടക്കുംഭാഗം ആശാന്‍.
കെ.എസ്സ്.കൃഷ്ണപിള്ള എന്ന അപ്പു ആശാനാണ്‌ തെക്കുംഭാഗം ആശാന്‍.ഇരുവരും ലേഖനങ്ങള്‍ എഴുതിയിരിക്കുന്നു.
ധ്വജം,കൊടിയേറ്റം എന്നിവയ്ക്ക് അവകാശമുള്ള ചിറ്റടി കുടുംബത്തിലെഖ് ബാബു പ്രസ്തുത ചരിത്രം വിവരിക്കുന്നു.
1084 മകരം 22 നു വാ​‍ാഴപ്പള്ളി തോട്ടത്തില്‍ എന്‍.നീലകണ്ഠന്‍ ചാമിയാല്‍ വാര്‍ക്കപ്പെട്ടതാണ്‌ 44 തുലാം
51/4 പലം ഓടില്‍ വാര്‍ക്കപ്പെട്ട ധ്വജം. ഈ വിവരവും ചിറ്റടി പിള്ളമാര്‍ വക എന്നും കൊടിമരച്ചുവട്ടില്‍ രേഖപ്പെടുത്ത
പെട്ടിരിക്കുന്നു.പള്ളി വേട്ടനാളിലെ ചടങ്ങുകള്‍ കല്ലൂര്‍ടൗണ്ണിക്കൃഷ്ണന്‍ നായര്‍ വിവരിക്കുന്നു. നായാട്ടു വിളി കൂടി
പൂര്‍ണ്ണരൂപത്തില്‍ കൊടുക്കാമായിരുന്നു.അതു ചെയ്തു കണ്ടില്ല.പൊങ്കുന്നത്തു കാവു.ചെറുവള്ളി ക്ഷേത്രം,മണക്കാട്ട്
ദേവീ ക്ഷേത്രം എന്നിവയെകുറിച്ചേം.ആര്‍.രാജഗോപാല്‍,രതീഷ് ചന്ദ്രന്‍,സി.എസ്സ്.മുരളീധരന്‍ പിള്ള എന്നിവര്‍
എഴുതുന്നു.1980- 1998 കാലത്ത് അമ്പലപരിസരത്തു വിഹരിച്ചിരുന്ന മണികണ്ഠന്‍ എന്ന കാളകൂറ്റനും ഇതില്‍
പ്രത്യക്ഷപ്പെടുന്നു.ചിറക്കടവിനു കോത്താഴം എന്നു പരിഹാസപ്പേരു വരാന്‍ കാരണം ഇവിടെ നിര്‍മ്മിക്കപ്പെട്ടിരുന്ന
കോല്‍ താഴ് ആണെന്നു പരയുന്നവര്‍ ഉണ്ട്.കൂവത്താഴെ മഹാദേവനില്‍ നിന്നാണു കോത്താഴം ഉണ്ടായതെന്നു
മറ്റൊരു മതം.കൂവപ്പള്ളി മലയിലേക്കു സന്യാസത്തിനു പോയ കൂപ മഹര്‍ഷി ഇരുന്നസ്ഥലം കോത്താഴം ആയി
എന്നു പറയുന്നവരും ഏറെ.കാഞ്ഞിരപ്പള്ളിയിലെ പ്രസിദ്ധമായ എഞ്ചിനീയറിങ് കോളേജ് ഇരിക്കുന്ന സ്ഥലം
കൂവപ്പള്ളി എന്നറിയപ്പെടുന്നത് കൂപ മഹര്‍ഷി പോയി തപസ്സിരുന്നതിനാലാണത്രേ.മഹര്‍ഷിയുടെ സ്മരണയ്ക്കായി
കിഴക്കോട്ട് ഹവിസ്സ് തൂകപ്പെടുന്ന കാര്യം രാജേന്ദ്രന്‍ തന്റെ ലേഖനത്തില്‍ എടുത്തു പറയുന്നു.
ആര്‍ട്ടിസ്റ്റ് ശിവറാം വരച്ച ശിവപാര്‍വ്വതി ചിത്രം ശങ്കരനാരായണത്തിനു മോടി കൂട്ടുന്നു. വിദ്വാന്‍.ഏ.പി.കരുണാകരന്‍
നായര്‍ എന്ന വിദ്വാന്‍ സാര്‍(നമ്മുടെ കഥ)വി.സി.അനില്‍(ചുവര്‍ ചിത്രകല)മുളവേലില്‍ സോമശേഖരപിള്ള(ക്ഷേത്ര
പുനരുദ്ധാരണം)കെ.ആര്‍.അജിത്(ആ പഴയകാലം)കെ.ലാല്‍(ഉല്‍സവപിറ്റേന്ന്‍) ഡോ.കെ.ബാലകൃഷ്ണവാര്യര്‍(ആതമവിവേചനം)
എന്നിവയാണ്‌ മറ്റു ലേഖനങ്ങള്‍.എല്ലാം ഒന്നിനൊന്നു മെച്ചം.


പഴയ തെക്കും കൂറിലെ ക്ഷേത്രങ്ങളില്‍ നല്ല പങ്കും ശൈവാരാധനാലയങ്ങള്‍ ആണെന്നു കാണാം.
ശിവന്‍,ദേവി,മുരുകന്‍,ഗണപതി എന്നിങ്ങനെ.വൈഷ്ണവക്ഷേത്രങ്ങള്‍ വിരളം. കാഞ്ഞിരപ്പള്ളിയിലെ
രണ്ടു ഗണപതി കോവിലുകള്‍,തെക്കുംകൂറായിരുന്നു മാവേലിനാട് എന്നു തെളിയിക്കുന്ന പ്രാചീന
ശിലാരേഖ(മാവേലിശാസനം) ഇന്നും കാത്തു സൂക്ഷിക്കുന്ന കാഞ്ഞിരപ്പള്ളിയിലെ മധുര മീനാക്ഷി
ക്ഷേത്രം ഇവയൊക്കെയാണ്‌ ഈ പ്രദേശത്തെ അതിപ്രാചീന ക്ഷേത്രങ്ങള്‍.തിമിഴ്നാട്ടിലെ കുംഭകോണം,
തെങ്കാശി,മധുര,കാവേരി പൂമ്പട്ടണം എന്നീ സ്ഥലങ്ങളില്‍ നിന്നും സഹ്യസാനുക്കളിലേക്കു കൃഷിയ്ക്കും
കച്ചവടത്തിനുമായി കുടിയേറിയ ശൈവരായ വൈശ്യര്‍

ആയിരുന്നു ഈ പ്രദേശങ്ങളിലെ ആദ്യ താമസ്സക്കാര്‍
എന്ന വസ്തുത അടിവരയിട്ടുറപ്പിക്കാന്‍ ഈ ശൈവക്ഷേത്ര ബാഹുല്യം സഹായിക്കുന്നു.അയ്യന്‍ എന്ന അയ്യപ്പനും
അവരുടെ ആരാധനാമൂര്‍ത്തി ആയിരുന്നു.സഹ്യസാനുക്കളില്‍ അഞ്ചു അയ്യപ്പക്ഷേത്രങ്ങള്‍ അവരാണ്‌
നിര്‍മ്മിച്ചത്.
ചരിത്രകാരന്മാരേയും സാമൂഹ്യ ശാസ്ത്രജ്ഞരേയും അത്ഭുതപ്പെടുത്തുന്ന മറ്റൊരു പ്രത്യേകത ഈ പ്രദേശങ്ങളുടേയും
ഇവിടത്തെ ക്ഷേത്രങ്ങളുടേയും പരമാധികളായിരുന്ന ചെങ്ങന്നൂരിലെ വഞ്ഞിപ്പുഴ മഠത്തിനു നേരിടേണ്ടി വന്ന
വന്‍ വീഴ്ചയാണ്‌.രാമയ്യന്‌(മാര്‍ത്താണ്ഡവര്‍മ്മ എന്നും പാഠഭേദം) ഒളിവില്‍ താമസ്സിച്ച് തെക്കും കൂര്‍ പിടിച്ചടയ്ക്കാന്‍
സഹായം നല്‍കിയതിനു പ്രത്യുപകാരമായി വഞ്ഞിപ്പുഴ മഠത്തിനു കരമൊഴിവായി നല്‍കപ്പെട്ട താണ്‌ ഫലഭുയിഷ്ഠമായ
ചിറക്കടവു-ചേനപ്പാടി- പെരുവന്താനം പ്രദേശങ്ങള്‍. പക്ഷേ ഇപ്പോള്‍ അവരുടെ കൈവശം കേരളത്തില്‍ ഒരു സെന്റ്
ഭൂമി പോലുമില്ല.സാഹിത്യവാസനയുള്ള ചരിത്രപ്രേമികള്‍ക്ക് ഒരു ചരിത്ര നോവല്‍ രചിക്കാവുന്ന വിഷയം.തമിഴ്നാട്ടില്‍
നിന്നും വേണാട്ടിലേക്കു കുടിയേറിയ കൃഷീവലരായ വെള്ളാളരുടെ കഥ അതിജീവനം എന്ന പേരില്‍ ചരിത്രാ​‍ഖ്യായിക
ആയി രചിച്ച ഏറ്റുമാനൂര്‍ സോമദാസന്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കുമെന്നാശിക്കാം.

പൊന്‍ കുന്നത്തു പ്രവര്‍ത്തനം ആരംഭിച്ച ത്രീജി ക്രീയേറ്റീവ്സ് & ദേവ് പ്രൊഡക്ഷന്‍സ്
എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ
രാജേന്ദ്രന്‍ ചിറക്കടവ്
( ചീഫ് എഡിറ്റര്‍,)
കെ.എസ്സ്.രാജേഷ് (ക്രീയേറ്റീവ് എഡിറ്റര്‍) ,കെ.ആര്‍.അജിത്(ജനറല്‍ എഡിറ്റര്‍) എന്നിവരുടെ
കൂട്ടായ്മയില്‍ പിറന്ന ആദ്യകനി ആണ്‌ ശങ്കരനാരായണം എന്ന ശ്രീമഹാദേവന്റെ ഈ വരപ്രസാദം
100 രൂപാ എങ്കിലും വില വാങ്ങാവുന്ന ഈ കന്നി പ്രസിദ്ധീകരണം സൗജന്യമായി കിട്ടും.
താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക
മൊബൈല്‍ 9447475810
ഈമെയില്‍ rajendradevan@gmail.com